Kerala
മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.
ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.
അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.
Kerala
പരവൂർ: രാജ്യത്ത് ട്രെയിൻ സമയങ്ങളിൽ 2026 ജനുവരി ഒന്നു മുതൽ മാറ്റം വരുന്നു. 90 ശതമാനം വണ്ടികൾക്കും സമയമാറ്റമുണ്ട്. രണ്ട് മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ ചില ട്രെയിനുകൾക്ക് സമയമാറ്റം ഉണ്ട്.
സമയമാറ്റം സംബന്ധിച്ച് ട്രെയിനുകളുടെ പട്ടിക ദക്ഷിണ റെയിൽവേ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. അതേ സമയം ചില സോണുകളിൽ അധികൃതർ ട്രെയിൻ ടൈം ടേബിൾ മാറ്റം അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) സമയമാറ്റം സംബന്ധിച്ച അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഉത് പൂർണമായാൽ മാത്രമേ പൂർണമായ ചിത്രം വ്യക്തമാകുകയുള്ളൂ.
ഇത് കൂടാതെ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) വെബ്സൈറ്റിലും സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരികയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാകും.
കേരളത്തിലും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സമയമാറ്റം ഉണ്ട്. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂർ-തിരുവനതപുരം ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് തുടങ്ങിയവ എല്ലാം സമയമാറ്റമുള്ള ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ചില ട്രെയിനുകൾക്ക് നൽകിയിട്ടുള്ള ബഫർ ടൈമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ചില ട്രെയിനുകൾ നിലവിൽ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ബഫർ ടൈം അഡ്ജസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾക്ക് സമയമാറ്റം വരുത്തിയിട്ടുണ്ട്.
ട്രെയിനുകൾക്ക് സമയമാറ്റം വരുമ്പോൾ " ട്രെയിൻസ് അറ്റ് എ ഗ്ലാൻസ്' എന്ന പേരിൽ ടൈംടേബിൾ റെയിൽവേ പുസ്തക രൂപത്തിൽ പുറത്തിറക്കിയിരുന്നു. ഇതിന് യാത്രക്കാരിൽ നിന്ന് അധികൃതർ വിലയും ഈടാക്കിയിരുന്നു.
യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ഈ ടൈം ടേബിൾ പുസ്തകം കഴിഞ്ഞ ഏതാനും വർഷങ്ങളായി റെയിൽവേ അച്ചടിക്കാറില്ല. എന്നാൽ ഇതവണ ജനുവരിയിൽ തന്നെ ടൈം ടേബിൾ പ്രസിദ്ധീകരിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിലെ ഉന്നതർ നൽകുന്ന സൂചനകൾ. റെയിൽവേ ടൈം ടേബിളിന്റെ 46-ാം പതിപ്പാണ് പുറത്തിറക്കുന്നത്.
ഇതിൽ പ്രീമിയം സർവീസുകൾ ഉൾപ്പെടെ പ്രധാന പാസഞ്ചർ ട്രെയിനകളുടെ റൂട്ടുകൾ, സമയങ്ങൾ, റിസർവേഷൻ നടപടിക്രമങ്ങൾ, യാത്രാ നിയമങ്ങൾ-നിയന്ത്രണങ്ങൾ, കാറ്ററിംഗ് സേവനങ്ങളിൽ മെനു അടക്കമുള്ള വിശദാംശങ്ങൾ, ട്രെയിനുകളിലും സ്റ്റേഷനുകളിലും ലഭ്യമാകുന്ന യാത്രാ സൗകര്യങ്ങൾ, റെയിൽ അധിഷ്ഠിത ടൂറിസം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പുതിയ ടൈം ടേബിൾ പതിപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി റിഷാബ്(40) ആണ് മരിച്ചത്.
ഇന്ന് ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ വച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര്‍ ശുചിമുറിയിൽ മുഖം കഴുകാനെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: എറണാകുളത്ത് 56 കിലോ കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സൗത്ത് റെയിൽവേ സ്റ്റേക്ഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രണ്ട് മലയാളികളും താൽക്കാലിക റെയിൽവേ ജീവനക്കാരനായ ഉത്തേര്യക്കാരനും ആണ് അറസ്റ്റിലായത്. റെയിൽവേ പോലീസ് ആണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല്‍ ആണ് കഞ്ചാവ് കടത്തിയതെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളും അറസ്റ്റിലായി.
Kerala
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി ഇളകിവീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.